വഖഫ് ഭേദഗതി : ഉറക്കം കെടുത്തുന്നത് ആരുടെ..?
15 hours ago
ഒരു വ്യക്തിക്ക് തന്റെ
ഭൂമി വഖഫ് ചെയ്യണമെങ്കിൽ അഞ്ചു വർഷമെങ്കിലും മുസ്ലിം ആയി ജീവിച്ചിരിക്കണം, സ്ത്രീകളുടെ സ്വത്ത് അവരുടെ സമ്മതമില്ലാതെ വഖഫ് ആയി പ്രഖ്യാപിക്കാൻ പാടില്ല വഖഫ് സ്വത്തുക്കളുടെ സർവ്വേ ഇനിമുതൽ ജില്ലാ കളക്ടറുടെ പരിധിയിൽ പെടും, വഖഫ് ബോർഡിൽ ഇനി മുതൽ സ്ത്രീകളും അമുസ്ലീങ്ങളും ഉൾപ്പെടും, വഖഫ് തർക്കപരിഹാരം ഹൈക്കോടതിയുടെ അധികാരപരിധിയിലേക്ക് ; ഇവയൊക്കെയാകും മുഖ്യ ഭേദഗതികൾ.
മുനമ്പത്ത് വേളാങ്കണ്ണി പള്ളി ഇടവകയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ ഭൂമി ഒഴിഞ്ഞു കൊടുക്കേണ്ട ഗതികേടിൽ നിന്ന് രൂപപ്പെട്ട സമരമാണ് കേരളത്തിൽ വഖഫ് ഭേദഗതി കൂടുതൽ ചർച്ച ചെയ്യപ്പെട്ടതിനു കാരണം. സമരം ന്യായമാണെന്നും ഭേദഗതികൾ അനിവാര്യമാണെന്നും അറിയാവുന്ന കോൺഗ്രസും കമ്മ്യൂണിസ്റ്റും മറ്റു ചില തല്പര പാർട്ടികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം കണ്ണ് നട്ട് ബില്ലിന്റെ ഭേദഗതിയെ എതിർക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മുനമ്പത്തുകാർക്ക് ഇവർ നൽകിയ വാക്കിലെ ആത്മാർത്ഥതക്ക് പിന്നിലെ സ്വാർത്ഥത നാളെ അനാവരണം ചെയ്യപ്പെടും. ഭരണഘടന വിരുദ്ധവും അന്യായവുമായ വകുപ്പുകളെ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികൾ വോട്ട് ചെയ്യണമെന്ന KCBC പ്രസിഡണ്ട് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവയുടെ പ്രസ്താവനയ്ക്ക് എത്ര ആഴത്തിൽ വരും ദിവസങ്ങളിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വരുത്താൻ ആകുമെന്ന് കണ്ടറിയണം. ഒരേസമയം നിരവധിപേർ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥ മുനമ്പത്ത് സംജാതമായിരുന്നില്ലെങ്കിൽ ഒരുപക്ഷേ KCBC പോലും ഇത്ര കടുംപിടുത്തത്തിന് മുതിരില്ലായിരുന്നു എന്നതല്ലേ സത്യം. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധം അല്ല എന്ന് റബ്ബറിന്റെ താങ്ങുവിലയുമായി ബന്ധപ്പെട്ട് തലശ്ശേരി ബിഷപ്പ് പാമ്പ്ലാനി നടത്തിയ പ്രസ്താവനയും ജോഷി മയ്യാട്ടിൽ അച്ചൻ്റെ പ്രവർത്തനവും ദീപികയുടെ നിലപാടും ഒക്കെ ഈ സമയത്ത് സ്മരണീയമാണ്. മൃദുവായ ഭാഷയിൽ സംസാരിച്ചിട്ട് ഇനി കാര്യമില്ല എന്ന് ബിഷപ്പുമാർക്ക് പോലും സമ്മതിക്കേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു വഖഫ് നിയമങ്ങൾ.