Just now
വിപ്ലവത്തിന്റെ അരിഷ്ടം നിത്യേന ചുവപ്പിൽ ചാലിച്ച് കുടിച്ചുണരുന്ന പാർട്ടിയാണ്. ബേബി എന്ന് കൊല്ലത്തുകാർ വിളിക്കുന്ന എം.എ ബേബിയാണ് അതിന്റെ ജനറൽ സെക്രട്ടറിയെന്ന് എത്ര പേർക്കറിയാം. ഫോർവേർഡ് ബ്ലോക്കിന്റെ ജനറൽ സെക്രട്ടറി ജി ദേവരാജിനെ അറിയുന്ന അത്രയുമെങ്കിലും ബേബിയെ അറിയുന്നവർ കുറവ്. എന്നാൽ പിണറായിയെ ദില്ലിയിൽപ്പോലും ചിലർക്കെങ്കിലുമറിയാം.
വീണക്കേസിൽ തിരുവനന്തപുരത്തും കോഴിക്കോടും നടന്ന ഇ ഡി റെയ്ഡിൽ പ്രതിഷേധിച്ച് ദൽഹിയിൽ ഇതേ ബേബിയുടെ നേതൃത്വത്തിൽ ഒരു ആഗോള പ്രക്ഷേഭ പരിപാടി സംഘടിപ്പിച്ചിരുന്നു..
അന്ന് ദില്ലി പോലീസ് ആളറിയാതെ പ്രക്ഷോഭകരെ കൈകാര്യം ചെയ്യുന്നതും ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടുപോകുന്നതുമെല്ലാം നമ്മൾ കണ്ടതാണ്. പോലീസുകാർ എത്ര ആലോയിച്ചിട്ടും ഇക്കൂട്ടർ ആരാണെന്നോ എന്താണ് അവരുടെ പ്രശ്നമെന്നോ മനസ്സിലാക്കാൻ കഴിയാത്തതിനാൽ ജയിലിലേക്ക് കൊണ്ടുപോകാതെ .പഞ്ചാബിനടുത്ത് ഒരു ഇടറോഡിൽ ഇറക്കിവിട്ട് തിരിച്ചു പോന്നതായി ഒരു കഥയുണ്ട്. വഴിയറിയാതെ ഉഴറി നിന്ന ബേബി സഖാവിന് തുണയായത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാൻ കേരളത്തിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ച ഒരു ബംഗാളിയാണത്രേ . മുണ്ടുടുപ്പും താടിയും കണ്ട് മലയാളിയാണെന്ന് മനസ്സിലാക്കിയ ആ ബംഗാളി ഉണ്ട ചോറിനോടുള്ള നന്ദി മറക്കാതെ ഏതോ വണ്ടിയിൽ കയറ്റി വഴിക്കാശും നൽകി ദൽഹിയിലേക്കയച്ചുവെന്നാണ് പ്രചരിക്കുന്ന കഥ.
സി.പി എമ്മുകാർ ദിവസേ ഇറക്കുന്ന കാപ്സ്യൂളുകളെക്കാളും വിശ്വസനീയവുമാണ് അത്.