15 hours ago
അടുക്കളയിൽ രാവിലത്തെ കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവൾ കണ്ടത് - കൂറകൾ. മേശയുടെ ഒരരുകിൽ തെല്ലു നേരം കിരുകിരാ ശബ്ദമുണ്ടാക്കിക്കൊണ്ട് അവളെ പേടിപ്പെടുത്തുംവിധം തുറിച്ചുനോക്കി, പിന്നെ മേശയുടെ മറുഭാഗത്ത് അപ്രത്യക്ഷമാവുകയും ചെയ്തു.
അവൾ കാപ്പിയുമെടുത്തു കിടപ്പറയിലേക്കു നടന്നു. ഭർത്താവ് എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. സ്വിച്ചിട്ടപ്പോൾ കണ്ണിനു സുഖം തരുന്ന നനുത്ത വെളിച്ചം മുറിയാകെ നിറഞ്ഞൊഴുകാൻ തുടങ്ങി. കട്ടിലിൽ ഇരുന്ന്, കപ്പിനു വേണ്ടി കൈ നീട്ടിക്കൊണ്ട് അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.
മൗഢ്യം നിറഞ്ഞ മുഖത്തോടെ അയാൾ കാപ്പി കുടിക്കുന്നത് അവൾ നോക്കി നിന്നു. ഈ ദിനചര്യ എനിക്കു മടുത്തു തുടങ്ങിയിരിക്കുന്നു, 'അവൾ വിചാരിച്ചു. ഭർത്താവിന്റെ വിളറിയ മുഖവും നരച്ചു തുടങ്ങിയ രോമങ്ങളും കാണുമ്പോഴെല്ലാം അവൾക്ക് അനുകമ്പ തോന്നിയിരുന്നു. ഈ അനുകമ്പ ഒന്നുമാത്രമാണ് അവളെ ഒരു ലഹളക്കാരിയാക്കാതെ അടക്കി നിർത്തിയിരുന്നത്.
തളത്തിൽക്കൂടി ഒഴിഞ്ഞ കപ്പുമെടുത്തു മടങ്ങുമ്പോൾ, ഡിസ്റ്റമ്പർ തേച്ച ചുവരിൽ കറുത്തു ചെറിയ ഒരു ജന്തു അരിക്കുന്നതായി അവൾക്കു തോന്നി. അതു നോക്കണമെന്നുണ്ടായിരുന്നെങ്കിലും, ഒരു സഹജ പ്രേരണയിൽ അവൾ നീങ്ങി; നിന്നില്ല.
അടുക്കളയിൽ ഇപ്പോൾ കൂടുതൽ കൂറകൾ ഉണ്ടായിരുന്നു. അവ കിരുകിരാ ശബ്ദമുണ്ടാക്കി മേശമേലും, ചുവരിന്മേലും അരിച്ചരിച്ചു നടന്നു. അടുക്കളയിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ ഒന്നു രണ്ടു കൂറകൾ പറന്നുവന്ന് അവളുടെ തലയിൽ ഇറങ്ങി. കൈവീശി അവയെ അകറ്റാൻ അവൾ ശ്രമിച്ചു. പക്ഷേ, കൂറകൾ വളരെയധികം ഉണ്ടായിരുന്നതിനാൽ, അവൾക്ക് അവസാനം പിന്മാറേണ്ടി വന്നു. ഇതിനേപ്പറ്റി ഭർത്താവിനോടു പറയണമെന്ന് അവൾക്കു തോന്നി.
പക്ഷേ, കിടപ്പറയിൽ ഭർത്താവ് എന്തിനോടോ യുദ്ധംചെയ്യുകയായിരുന്നു. എന്തിനോടാണെന്നു മനസ്സിലായത്, അയാൾ യുദ്ധത്തിന്നിടയിൽ വായ പൊളിച്ച് 'കൂറ' എന്ന വാക്ക് ഉച്ചരിച്ചപ്പോഴാണ്. അയാൾ കൂറയെ ഒരു ന്യൂസ്പേപ്പർ മടക്കി അടിക്കുകയായിരുന്നു. കൂറ, അയാളെ കബളിപ്പിച്ചു പറക്കുകയും ചെയ്തു. അയാൾക്ക് ഒരുമാതിരി വട്ടം തിരിയേണ്ടി വന്നു.
ഇതുകൊണ്ട് ഒരു ഫലവുമില്ല,'അവൾ പറയാൻ വിചാരിച്ചു, അടുക്കളയിൽ ഒരു നൂറെണ്ണമെങ്കിലും കാണും.'പക്ഷേ, അവൾ ഒന്നും പറയാതെ ഭർത്താവ് ചത്ത കൂറയെ കടലാസ്സുകൊണ്ടു കോരിയെടുത്തു ജാലകത്തിലൂടെ പുറത്തേക്കെറിയുന്നതും നോക്കിനിന്നു.
ഇത് നല്ല പൂരം!'അയാൾ കിതച്ചുകൊണ്ടു പറഞ്ഞു. 'അല്ലേ, ഈ ഫ്ലാറ്റിൽ ഒരൊറ്റ കൂറയുണ്ടായിരുന്നില്ല!'
തങ്ങളുടെ ഫ്ലാറ്റിൽ ഇതുവരെ ഒരൊറ്റ കൂറപോലുമുണ്ടായിരുന്നില്ലെന്നത് പക്ഷേ, അവൾ ഇതുവരെ ഓർത്തിരുന്നില്ല. ഭർത്താവിന്റെ അത്ഭുതം അസ്ഥാനത്തായിരുന്നില്ല. ആ പരിസരത്തിൽ അയാൾക്ക് കുറെയധികം പരിചയക്കാരുണ്ട്. ആരും ഇതുവരെ കൂറകളെപ്പറ്റി ആവലാതിപ്പെട്ടിട്ടില്ല.
അവൾ അടുക്കളയിലേക്കു മടങ്ങി. ഭർത്താവിന്ന് പ്രാതൽ എട്ടുമണിക്കുള്ളിൽ തയ്യാറാക്കണം. എങ്കിലേ അയാൾക്ക് എട്ടരയ്ക്കുള്ളിൽ ട്രാം കിട്ടുകയുള്ളു