ⓘ WEBSITE UNDER TESTING

NewsAd1
സുരേഷ് ഗോപിയോട് പറയാനുള്ളത്, മാരീച വേഷക്കാരുണ്ട് ചുറ്റും...
ഡോ. എസ്. ശിവപ്രസാദ്
27 August 2024, 3:26 am
main image of news

സിനിമയിലെ കാല്പനികതയും രാഷ്ട്രീയത്തിലെ യാഥാർത്ഥ്യവും വിളക്കിച്ചേർത്ത് സമരസപ്പെടാത്തതിന്റെ ലക്ഷണങ്ങളാണ് സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരൻ പലപ്പോഴും പ്രകടിപ്പിക്കുന്നത്. അവസരം കാത്തിരിക്കുന്ന കഴുകക്കണ്ണുകൾ സുരേഷ് ഗോപി വിളമ്പുന്ന ഈ വിഭവങ്ങൾ അദ്ദേഹത്തിന് എതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കുന്നതും നാട്ടിലിപ്പോൾ സ്ഥിരം കാഴ്ച. നിരന്തരം ഉണ്ടാവുന്ന ഇത്തരം സംഭവങ്ങളിൽ നിന്ന് വഴി മാറി നടക്കാൻ അദ്ദേഹത്തിന് സാധിക്കാതെ വരികയും ചെയ്യുന്നത് ക്രമേണ അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിക്കും. അറിഞ്ഞോ അറിയാതെയോ നിരന്തരമായി വിവാദങ്ങളിൽ ചെന്നു പെടുന്നതും ആവർത്തിക്കപ്പെടുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ അവ ചർച്ചയാക്കപ്പെടുകയും ചെയ്യുന്നത് രാഷ്ട്രീയ പക്വത ഇല്ലായ്മയായി വിലയിരുത്തപ്പെടും. മഹനീയ വ്യക്തിത്വങ്ങളെ പോലും മനുഷ്യ മനസാക്ഷിക്കു നിരക്കാത്ത രീതിയിൽ സമൂഹമധ്യത്തിൽ പോസ്റ്റ് മാർട്ടം നടത്തുന്ന നവ മാധ്യമ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് എന്നതിനാൽ വിശേഷിച്ചും.

സൂക്ഷ്മതയോടെ കണ്ടും കേട്ടും ആലോചിച്ചുറച്ചും സംസാരിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരനുണ്ട്. എത്രയും വേഗം അദ്ദേഹം ആർജിക്കേണ്ടതും അതാണ്.
അദ്ദേഹത്തോളം പരിചയമോ പ്രായമോ ഇല്ലെങ്കിലും സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരനെ കുറിച്ചും സിനിമക്കാരനെ കുറിച്ചും മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സ്നേഹത്തോടെ ചിലത് പറയട്ടെ. സുരേഷ് ഗോപിയിലെ പച്ചയായ മനുഷ്യനെയാണ് രാഷ്ട്രീയത്തിലും സിനിമയിലും കേരളീയർ നോക്കി കണ്ടതും വിലയിരുത്തിയതും ചേർത്ത് നിർത്തിയതും. കഷ്ടകാലത്തിൻ്റെ നാളുകളിൽ എത്രയോ കേരളീയർ സുരേഷ് ഗോപിയുടെ നന്മ നിറഞ്ഞ സ്നേഹം അടുത്തനുഭവിച്ചറിഞ്ഞവരാണ്. കാരുണ്യം കൈനീട്ടി സ്വീകരിച്ചവരാണ്. ദീനാനുകമ്പയുടെ ഇത്തരം വാർത്തകൾ പുറം ലോകത്തെ അറിയാതിരിക്കാനുള്ള കുതന്ത്ര കൂട്ടായ്മകളെ മറികടന്നെത്തിയതിൻ്റെ കൂടി ഫലമായിരുന്നു ജാതിമത രാഷ്ട്രീയ ചിന്തകൾക്കുപരിയായി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ ലഭിച്ച വോട്ടുകളും അംഗീകാരവും വലിയ ഭൂരിപക്ഷവും. നാളിതുവരെ നേടാനാകാത്ത ഒരു ചരിത്ര വിജയം ബിജെപി എന്ന പ്രസ്ഥാനത്തിന് കേരളത്തിൽ നേടിക്കൊടുക്കാൻ ഇടയാക്കിയതും സുരേഷ് ഗോപിയുടെ പ്രതിച്ഛായയാണ്.
രാഷ്ട്രീയത്തിലെയും ചലച്ചിത്ര മേഖലയിലെയും താപ്പാനകളുമായാണ് സുരേഷ് ഗോപിയിലെ നിഷ്കളങ്കൻ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത്. മഹത്തായ വിജയത്തിനും മന്ത്രിസ്ഥാനത്തിനും ശേഷം അദ്ദേഹത്തേടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കെട്ടിപ്പിടിക്കാനും വന്ന എത്രപേരാണ് ജാതിമത വർഗ്ഗ രാഷ്ട്രീയ കെട്ടുപാടുകൾ മറികടന്ന് താങ്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത് എന്ന് ചിലപ്പോഴെങ്കിലും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകും എന്ന് കരുതട്ടെ. വാരിക്കുഴികളും നിലവെള്ളം ചവിട്ടലുകളും കൊണ്ടു നിറഞ്ഞ ഇത്തരം മേഖലകളിൽ പ്രവർത്തിക്കുമ്പോഴും കറയും ചെളിയും പുരളാതെ നെഞ്ചുവിരിച്ച് തലയുയർത്തിയുള്ള താങ്കളുടെ നിൽപ്പും വിജയവും സ്വന്തം ചേരിയിലും എതിർ ചേരിയിലുമുള്ള വിഷലിപ്ത വ്യക്തിത്വങ്ങൾക്ക് രുചിക്കുന്നുണ്ടാവില്ല. പ്രകടമാക്കാൻ കഴിയാത്തതുകൊണ്ട് അവരത് തൽക്കാലം അടക്കി വച്ചിരിക്കുന്നു എന്ന് മാത്രം. താങ്കളിതൊക്കെ മനസ്സിലാക്കുന്നുണ്ടാകും. പക്ഷേ ഇതൊന്നും ചിന്തിക്കാനുള്ള നേരം ഉണ്ടാകാനിടയില്ല.
ചെറിയ പിഴവുപോലും വലിയതോതിൽ ദുർവ്യാഖ്യാനിക്കപ്പെടും.
അതിന് എനിക്കെന്താ ; എൻ്റെ മനസ്സും ശരീരവും ശുദ്ധമല്ലേ എന്നാകും താങ്കളുടെ ചിന്തയും മറുപടിയും. ശരിയാണത്. പക്ഷേ അതു മാത്രം പോരല്ലോ. തൃശ്ശൂർക്കാരുടെ മാത്രമല്ല കേരളത്തിന്റെയും തമിഴ്നാട്ടിന്റെയും മന്ത്രി ആയിരിക്കാനാണ് ആഗ്രഹം എന്ന താങ്കളുടെ പ്രസ്താവനയെ അഹന്തയുടെ വാക്കുകളായി നോക്കിക്കണ്ടവരാണ് ചുറ്റും നിൽക്കുന്നത്. അവരിനിയും താങ്കളിൽ നിന്ന് പലതും പ്രതീക്ഷിക്കുന്നുണ്ടാവും.

 image 2 of news

അഭിനയമാണ് താങ്കളുടെ പാഷൻ എന്ന് അറിയാത്തവരല്ല മലയാളികൾ. പക്ഷേ എന്തു ചെയ്യാം. നിരവധി പേർ; പരിഹാരമാർഗ്ഗങ്ങൾക്കുള്ള ആശ്രയമായി കാണുന്നത് സുരേഷ് ഗോപിയെ ആണ്. വൈറൽ ഫീവർ പിടിച്ച് കിടന്നതിനാൽ വയനാട് ദുരിതബാധിത പ്രദേശത്ത് ലേശം താമസിച്ച് എത്തിപ്പോയി എന്നതിന് താങ്കൾ കേട്ട പഴി ചെറുതോന്നുമല്ലല്ലോ. താങ്കൾക്ക് ഇതൊന്നും പ്രശ്നമല്ലായിരിക്കാം. മറികടക്കാനുള്ള മാർഗങ്ങളും അറിയുമായിരിക്കാം. പക്ഷേ സാമൂഹ്യ മാധ്യമങ്ങളിലൂടെയും; മറ്റ് നിക്ഷിപ്ത താല്പര്യക്കാരുടെ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന അസത്യ വാർത്തകൾ വായിക്കുകയും കാണുകയും ചെയ്യുന്ന സാധാരണക്കാരിൽ ബഹുഭൂരിപക്ഷവും ഈ കള്ളക്കഥകളിൽ വീണുപോയേക്കാം.

താങ്കളുടെ അനുയായികളിൽ പെട്ടവർ പോലും ഇതിലൊക്കെ പെട്ടുപോയേക്കാം. ഭാവിയിൽ; ഇതൊക്കെ താങ്കളെയും താങ്കളുടെ രാഷ്ട്രീയ ഭാവിയെ പോലും ബാധിച്ചു എന്നും വരാം. ഒരു കാര്യം ഉറപ്പ് സംസ്ഥാന നേതൃത്വത്തിലും അപ്പുറം ബിജെപി നേതൃനിരയിലേക്ക് വളർന്ന് ചെന്നെത്തിയ ആളാണ് സുരേഷ് ഗോപി. സാധാരണഗതിയിൽ ഒരു കേഡർ പാർട്ടിയിൽ ഇതൊന്നും പെട്ടെന്ന് സംഭവിക്കുന്നതല്ല. സീനിയോറിറ്റിയിൽ ബഹുദൂരം മുന്നിലുള്ള നേതാക്കൾ താങ്കൾക്കായി വഴിമാറിത്തരുന്നതും താങ്കളെ അംഗീകരിക്കുന്നതും പൂർണ്ണ മനസ്സോടെ ആകില്ല എന്ന സത്യം താങ്കളും അംഗീകരിക്കുന്നുണ്ടാകും. അവസരം കാത്തുള്ള മാറിനിൽപ്പിനിടയിൽ വീണ് കിട്ടുന്നതെല്ലാം അവർ ആയുധമാക്കിയേക്കും.
താങ്കളുടെ പല പ്രസ്താവനകളും അടിക്കടി ദുർവ്യാഖ്യാനം ചെയ്യുന്നതിനും പിഴവുകൾ ഓരോന്നോരോന്നായി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലെത്തിക്കുന്നതിനും താങ്കളിലെ രാഷ്ട്രീയക്കാരനെ അടിയറ പറ്റിക്കുന്നതിനും ഒരുപക്ഷേ താങ്കളെ വെറുക്കുന്നവർക്കൊപ്പം സ്വന്തം പാർട്ടിയിലെ ആൾക്കാരും ഉണ്ടായിക്കൂടെന്നില്ല. കാരണം ഇത് രാഷ്ട്രീയമാണ്. താങ്കളിലെ നിഷ്കളങ്കത്വത്തിന് ഇതൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞെന്നു വരില്ല. ചുറ്റും നിൽക്കുന്നവർ താങ്കളിൽ എത്തിച്ചു തന്നു എന്നും വരില്ല.
സേവനപരതയെ മുൻനിർത്തി മാത്രം സിനിമയും രാഷ്ട്രീയവും ചെയ്യുന്ന വ്യത്യസ്തനായ ഒരാളെ ഇതാദ്യമായാണ് മലയാളി കണ്ണുകൊണ്ട് കാണുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വരുമ്പോഴും ലേശം പോലും കൂസാതെ നെഞ്ചുംവിരിച്ച് തലയുയർത്തി നടക്കാൻ കഴിയുന്ന വ്യക്തിത്വങ്ങളിൽ ആദ്യത്തെ പേരുകാരനാകും താങ്കൾ. ശത്രുക്കൾ പോലും സമ്മതിക്കുന്നതാണ് ഇതൊക്കെ. പക്ഷേ എന്തു ചെയ്യാം സത്യത്തിൽ താങ്കളല്ല ടാർഗറ്റ്. ഒരുകൂട്ടം കാപട്യക്കാർ താങ്കളിലൂടെ
ലക്ഷ്യം വയ്ക്കുന്നത് ബിജെപിയെ ആണ്. മാരീച വേഷം കെട്ടിയാടുന്നവർ താങ്കളുടെ ചുറ്റും പാറിപ്പറക്കുന്നതിനു കാരണവും അതാണ്.
അവരിൽ നിന്ന് രക്ഷപ്പെട്ട് ഒളിച്ചോടണം എന്നല്ല പറഞ്ഞു വരുന്നത്. ധീരതയോടെ അവരെ നേരിടാനുള്ള സമയവും സാവകാശവും സൗകര്യവും ധൃതിപിടിച്ച ജീവിതക്രമത്തിനുള്ളിൽ താങ്കൾക്ക് ലഭിച്ചേക്കില്ല. നിസ്വാർത്ഥമായി താങ്കളോടൊപ്പം നിന്നവർ പലരെയും ഇപ്പോൾ കാണാൻ കഴിയാത്തതുകൊണ്ട് ചിന്തിച്ചു പോകുന്നതാണ്. താങ്കളുടെ പതനത്തിലൂടെ ബിജെപി എന്ന പ്രസ്ഥാനത്തെയും അവരുടെ കേരളത്തിലെ വളർച്ചയെയും കുറച്ചുകാലത്തേക്കെങ്കിലും തടയിടാൻ കഴിയുമോ എന്ന രാഷ്ട്രീയ ലക്ഷ്യത്തിന്റെ ആദ്യ അമ്പുകൾ വന്നു കൊള്ളുന്നത് താങ്കളിൽ ആയിരിക്കും.
മറ്റ് പല രാഷ്ട്രീയക്കാരെപ്പോലെയും നിമിഷനേരത്തേക്ക് ഉദിച്ചസ്തമിക്കുന്ന ഒരു സൂര്യനായി താങ്കളെ കാണാൻ ആഗ്രഹമില്ലാഞ്ഞത് കൊണ്ട് പറയുന്നു എന്നേയുള്ളൂ. മാടമ്പി എന്നും മറുതയെന്നും ഇമ്മച്വറെന്നും പലതും പറഞ്ഞ് പ്രകോപിപ്പിക്കാൻ ശ്രമിക്കും. രാഷ്ട്രീയം എന്നത് ശരിയാംവണ്ണം വിനിയോഗിച്ചാൽ മറ്റൊരു ജോലിയും ചെയ്യാൻ സമയം ലഭിച്ചു എന്ന് വരില്ല. കഴിയുകയുമില്ല. പാഷൻ മാറ്റിവെക്കണം എന്നല്ല. ആത്മാർത്ഥതയോടെ ചെയ്യാനായില്ലെങ്കിൽ ഏതെങ്കിലും ഒന്ന് മാറ്റിവയ്ക്കാൻ താങ്കൾ നിർബന്ധിതനായേക്കാം. പക്ഷേ ഉടനടി അത് ഭൂഷണമല്ല. അതിൻ്റെ രാഷ്ട്രീയവും സാമൂഹ്യവുമായ ഇംപാക്ട് ചിന്തിക്കുന്നതിലും അപ്പുറമാണ്. താങ്കളെ മലയാളികൾക്ക് ആവശ്യമുണ്ട്. രാഷ്ട്രീയക്കാരനിലും സിനിമാക്കാരനിലും ഉപരിയായി താങ്കൾ ഒരു പച്ചയായ മനുഷ്യനാണ്. കാരുണ്യത്തിന്റെ സാന്ത്വന സ്പർശനം, അർഹിക്കുന്നവരിൽ എത്തിക്കാൻ താങ്കൾക്ക് കഴിഞ്ഞത് ഈ രണ്ടു മേഖലകളിലുമുള്ള താങ്കളുടെ പ്രാമുഖ്യം കൊണ്ടാണ്. മികച്ച ഒരു വരുമാനം സിനിമയിൽ നിന്ന് താങ്കൾക്ക് ലഭിച്ചതുകൊണ്ട് മാത്രമാണ് ദുരിതമനുഭവിക്കുന്ന ഒട്ടേറെ പേർക്ക് സാമ്പത്തിക സഹായം നൽകാൻ താങ്കൾക്കായത്. ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ ചെയ്യാവുന്ന സഹായങ്ങൾ വേറെയും. ഇത്തരം സേവനങ്ങൾ ഇനിയും നിസ്വാർത്ഥമായി ജനങ്ങളിൽ എത്തിക്കണമെങ്കിൽ അതിന് താങ്കളിലെ സിനിമാക്കാരനും രാഷ്ട്രീയക്കാരനും കുറച്ചുനാൾ കൂടി അതേപടി തുടർന്നേ മതിയാകൂ.
HomeAd1
 image 3 of news

താങ്കളുടെ പാഷനായ സിനിമ വലിയൊരളവിൽ വിഘാതം സൃഷ്ടിച്ചേക്കാം. മന്ത്രിസ്ഥാനം ലഭിച്ച ആദ്യ നാളുകളിൽ തന്നെ താങ്കൾ അത് മനസ്സിലാക്കി എന്നറിയാം. ഒരുപക്ഷേ ക്യാബിനറ്റ് റാങ്ക് താങ്കൾക്ക് ലഭ്യമാക്കാതിരുന്നതിൻ്റെ കേന്ദ്ര ഉദ്ദേശവും അവരുടെ രാഷ്ട്രീയ പരിചയ സമ്പന്നതയുടെ തെളിവാണ്. തൃശ്ശൂർകാർക്ക് മാത്രമല്ല ചരിത്ര സംഭവമായി മാറിയ താങ്കളുടെ വിജയത്തിന് ഒരു സഹമന്ത്രി സ്ഥാനമെങ്കിലും തന്നില്ലെങ്കിൽ ഉണ്ടായേക്കാവുന്ന പൊല്ലാപ്പുകൾ ഓർത്താകും ഒരു പക്ഷേ താങ്കൾക്ക് സഹമന്ത്രി സ്ഥാനം വച്ചു നീട്ടിയത്. അതിനെ ശരിയാംവണ്ണം വിനിയോഗിക്കാനുള്ള ഉത്തരവാദിത്വവും താങ്കൾക്കുണ്ട്. ചിന്തിച്ചുറച്ചുള്ള ഒരു തീരുമാനമാണ് വേണ്ടത്. നാൾക്ക് നാൾ ശോഭിക്കുന്ന സുരേഷ് ഗോപിയെ ആണ് നാടിന് ആവശ്യം. അതുകൊണ്ട് പറഞ്ഞുവെന്നേ ഉള്ളൂ.

Keywords:

home ad2 16*9

Recent in Analysis

Must Read

Latest News

In News for a while now..

No headlines (or news bullets) found 😞