ദില്ലിയിലെ പൊറാട്ട് നാടകം , ആതിഷി മർലേന വക
എൻ.എസ്. അനിൽകുമാർ
23 September 2024, 3:36 pm
ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രതീക്ഷകളോടെ രംഗപ്രവേശം ചെയ്ത പാർട്ടിയാണ് ആം ആദ്മി പാർട്ടി(AAP).മെഗാ അഴിമതികൾ നടത്തി കീശ വീർപ്പിച്ച കോൺഗ്രസിൻ്റെ ദുർഭരണം രാജ്യത്തെ ജനങ്ങളിൽ ഉണ്ടാക്കിയ വെറുപ്പും, നിരാശയും മുതലെടുത്താണ് സദ്ഭരണം, അഴിമതി രഹിത ഭരണം എന്ന വാഗ്ദാനവുമായി ആം ആദ്മി പാർട്ടി ദില്ലിയിലെ ഭരണം 2013 ൽ പിടിച്ചെടുത്തത്. സർക്കാർ ജോലി ഉപേക്ഷിച്ച് ചില സന്നദ്ധ സംഘടനകൾ ഉണ്ടാക്കി പൊതുരംഗത്തേക്ക് വന്ന അരവിന്ദ് കെജ്‌രിവാൾ എന്ന കുബുദ്ധിയുടെ ഉല്പന്നമാണ് AAP.India Against Corruption (IAP) എന്ന സംഘടനയുടെ വെബ് സൈറ്റ് വഴി പൊതുജനങ്ങളിൽ നിന്നും വിദേശത്തു നിന്നും സംഭാവനകൾ വാങ്ങി, തികഞ്ഞ ഗാന്ധിയനായ അണ്ണാ ഹസാരയെ മുന്നിൽ നിർത്തി അഴിമതിക്കെതിരെ ദില്ലിയിൽ നടത്തിയ നിരാഹാര സമരത്തിന് ലഭിച്ച വൻ ജനപിന്തുണയെ സ്വാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിച്ച കുടില ബുദ്ധിക്കാരനാണ് കെജ്രിവാൾ. തുടക്കത്തിൽ ഒപ്പമുണ്ടായിരുന്ന പല പ്രമുഖരും ഇദ്ദേഹത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിഞ്ഞ് പിൻമാറി പോയി. അണ്ണാ ഹസാരയെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു. പിന്നീട് കെജ്രിവാളിനൊപ്പം ശേഷിച്ചവരെല്ലാം ഒരേ തൂവൽ പക്ഷികളെ പോലെ ആയിരുന്നു. അക്കൂട്ടത്തിൽ പെട്ട ഒരാളായിരുന്നു ആതിഷി മർലേന.
കടുത്ത ഇടതുപക്ഷക്കാരായ മാതാപിതാക്കൾ മകളുടെ പേരിനൊപ്പം മാർക്സിൻ്റെ മാർ, ലെനിൻ്റെ ലെന എന്നിവ ചേർത്ത് മാർലേന എന്ന അപരനാമം നൽകി. അങ്ങനെ ആതിഷി മർലേനയായി.
അമേരിക്കയിലെ ഇടത് ബുദ്ധിജീവികളുടെ കേന്ദ്രമായ ഓക്സ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദം നേടിയ മർലേന 2013 മുതൽ കെജ്രിവാളിനൊപ്പമുണ്ട്. ആം ആദ്മി പാർട്ടിയുടെ രുപീകരണത്തിലും, തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ നിർമ്മാണത്തിലും മർലേന സജീവമായിരുന്നു. മനീഷ് സിസോദിയയുടെ വിശ്വസ്തയായിരുന്ന മർലേന ആദ്യ കാലത്ത് പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കൾക്കൊപ്പമായിരുന്നു. ഇക്കാരണത്താൽ കെജ്രിവാളിന് മർലേനയോട് വലിയ താത്പര്യം ഇല്ലായിരുന്നു. ഇക്കാര്യം സിസോദിയ വഴി തിരിച്ചറിഞ്ഞ മർലേന, കെജ്രിവാളിൻ്റെ കൂടാരത്തിലേക്ക് ചേക്കേറി. കെജ്രിവാളിൻ്റെ മന:സാക്ഷി സൂക്ഷിപ്പുകാരനായ മനീഷ് സിസോദിയ ആണ് മർലേനയെ കെജ്രിവാളുമായി അടുപ്പിച്ചത്.
മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടിയുടെ നേതാക്കൾ ഓരോരുത്തരായി തിഹാർ ജയിലിലേക്ക് മാറ്റപ്പെട്ടപ്പോൾ മർലേന മുഖ്യമന്ത്രി കസേര സ്വപ്നം കണ്ട് കരുക്കൾ നീക്കുകയായിരുന്നു. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റ് ചെയ്യപ്പെടും എന്നുറപ്പുണ്ടായിരുന്ന മർലേന, കെജ്രിവാളിനോട് കൂടുതൽ വിധേയത്വവും അടുപ്പവും പ്രകടമാക്കി. കാരണം, ഏതാണ്ട് എല്ലാ സീനിയർ നേതാക്കളും ജയിലിൽ ആയിരുന്നു. കെജ്രിവാളിനെ ശക്തമായി പ്രതിരോധിച്ച് മാധ്യമങ്ങൾക്ക് മുന്നിലും, സമരരംഗത്തും മർലേന ഉറച്ച് നിന്നു. ഇതിനോടകം കെജ്രിവാൾ മന്ത്രിസഭയിൽ കടന്ന് കൂടിയ മർലേനക്ക് സിസോദിയ വഹിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് ലഭിച്ചു. അക്കാലയളവിൽ പങ്കെടുത്ത പൊതു പരിപാടികളിൽ എല്ലാം സിസോദിയ സ്തുതി പാടി മർലേന കെജ്രിവാളിന് കൂടുതൽ പ്രിയങ്കരിയായി. കെജ്രിവാൾ കൂടി അറസ്റ്റ് ചെയ്യപ്പെട്ടതോടെ AAP ൻ്റെ ആപ്പിളകി. പുറത്തിറങ്ങാനുള്ള കെജ്രിവാളിൻ്റെ ശ്രമങ്ങളെല്ലാം പാഴായി. ഈയവസരത്തിൽ മുഖ്യമന്തി വഹിച്ചിരുന്ന വകുപ്പുകളുടെ ചുമതല ആർക്കെങ്കിലും കൈമാറിയേ കഴിയൂ എന്ന സ്ഥിതി വന്നു. തിഹാർ ജയിലിൽ മനീഷ് സിസോദിയയും കെജ്രിവാളും കൂടി ചർച്ച ചെയ്ത് മർലേനയെ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആറ് വകുപ്പുകളുടെ ചുമതല മർലേനക്ക് കിട്ടി. ദില്ലിയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടപ്പോൾ, വകുപ്പ് മന്ത്രി ആയിരുന്നിട്ടും പ്രശ്നം പരിഹരിക്കാതെ നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധ സമരം നടത്തി ജയിലിലെ നേതാക്കളെ സംപ്രീതരാക്കി.
ദില്ലിയിലെ കാൽക്കാജി മണ്ഡലത്തിൽ നിന്നും വിജയിച്ച മർലേന,പഞ്ചാബിൽ നിന്ന് ലോക്‌സഭാ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ പേരിനൊപ്പമുളള ‘മർലേന’ ഒഴിവാക്കി ആതിഷി സിംഗ് ആയി. ഇപ്രകാരം കുടില തന്ത്രങ്ങൾ സാഹചര്യത്തിനനുസരിച്ച് ഉപയോഗിക്കാൻ അറിയുന്ന മർലേന, മുഖ്യമന്ത്രിയുടെ പൂർണ്ണ ചുമതല ലഭിച്ചതോടെ കൂടുതൽ നാടകങ്ങളുമായി ദില്ലി നിവാസികളെ രസിപ്പിക്കുകയാണ്. ദില്ലി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മർലേനയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു”, ദില്ലിക്ക് ഒരേ ഒരു മുഖ്യമന്ത്രിയേ ഉള്ളൂ അത് അരവിന്ദ് കെജ്‌രിവാൾ ആണ്. അതിനാൽ എന്നെ ആരും മുഖ്യമന്ത്രിയായി കാണരുത്”.
മർലേനയുടെ ഏറ്റവും പുതിയ നാടകമാണ് ഇന്ന് നടന്നത്. ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് വരുത്തി മർലേന പ്രഖ്യാപിച്ചു,” മുഖ്യമന്ത്രിയുടെ കസേരയിൽ ഞാൻ ഇരിക്കില്ല, അത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസേരയാണ്. ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ എപ്രകാരമാണോ ഭരതൻ രാജ്യം സംരക്ഷിച്ചത് അതു പോലെ ഞാനും നാലു മാസം കെജ്രിവാളിന് വേണ്ടി ദില്ലിയെ സംരക്ഷിക്കും”ഇപ്രകാരം ഒരു പ്രഖ്യാപനം നടത്തി മറ്റൊരു കസേരയിൽ മർലേന അമർന്നിരുന്നു.മദ്യത്തിൽ അഴിമതി നടത്തിയ കെജ്രിവാൾ രാമനായും സ്വയം ഭരതനാകുകയും ചെയ്യുന്ന കാഴ്ചകൾ ആസ്വദിക്കുന്ന കെജ്രിവാൾ പക്ഷേ, മർലേനയുടെ നാടകങ്ങളിൽ ഭ്രമിക്കുന്ന ആളല്ല. പൊറാട്ട് നാടകങ്ങളുടെ തമ്പുരാനായ കെജ്രിവാളിനോടാണ് മർലേനയുടെ തെരുവ് നാടകം.
എന്തായാലും തീവ്രവാദി അഫ്സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി നൽകിയ മാതാപിതാക്കളുടെ മകൾക്ക് പിന്നിലും ചില ശക്തികൾ ഉണ്ടാകും. ജാമ്യം ലഭിച്ചെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത രീതിയിൽ കെജ്രിവാളിനെ വരിഞ്ഞ് കെട്ടിയ സുപ്രീം കോടതി വിധിയിൽ നിരാശനായ കെജ്രിവാളിൻ്റെ പിൻസീറ്റ് ഭരണം മർലേനയുടെ നാടകത്തോടെ ഉറപ്പായി. നാടകത്തിൻ്റെ ക്ലൈമാക്സിൽ മർലേനയുടെ യഥാർത്ഥ മുഖം ദില്ലി നിവാസികൾക്ക് കാണാനുള്ള അവസരം താമസിയാതെ ലഭിക്കും. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മാലിവാൾ പറഞ്ഞപോലെ, ദില്ലി നിവാസികളെ ദൈവം രക്ഷിക്കട്ടെ…..
ങ്ങളിൽ ഭ്രമിക്കുന്ന ആളല്ല. പൊറാട്ട് നാടകങ്ങളുടെ തമ്പുരാനായ കെജ്രിവാളിനോടാണ് മർലേനയുടെ തെരുവ് നാടകം.