പഹൽഗാമിലെ കൂട്ടക്കുരുതിക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് ലോകം കാൺകെ ചുട്ട മറുപടി നൽകും : പ്രതിരോധ മന്ത്രി
അനിൽ നാരായണൻ
23 April 2025, 2:19 pm
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെ ഭീകരാക്രമണം നടത്തിയ ഭീകരർക്കും, പിന്നിൽ പ്രവർത്തിച്ച സൂത്രധാരർക്കും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകി.
ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയ എല്ലാവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഹീനകൃത്യം നടത്തിയവരെ മാത്രമല്ല, ഇന്ത്യയുടെ മണ്ണിൽ ഇത്തരം നീചമായ പ്രവൃത്തികൾ ചെയ്യാൻ ഗൂഢാലോചന നടത്തിയ, തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പ്രവർത്തിച്ചവരെയും ഞങ്ങൾ കണ്ടെത്തും," ന്യൂഡൽഹിയിൽ
നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ പ്രതിരോധ മന്ത്രി പറഞ്ഞു.
ഭീകരാക്രമണത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ദിവംഗതരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
"ഭീകരതയെ നേരിടുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നയമാണ് ഇന്ത്യയ്ക്കുള്ളത്. "ആവശ്യമായതും ഉചിതവുമായ എല്ലാ നടപടികളും ഞങ്ങൾ സ്വീകരിക്കും,അത്
ലോകത്തിന് കാണിച്ചു കൊടുക്കും",
അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി അവലോകനം ചെയ്യുന്നതിനായി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായി ഉന്നത തല യോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് രാജ്നാഥ് സിങ്ങിന്റെ പരാമർശം.
രണ്ടര മണിക്കൂർ നീണ്ട യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, എയർ ചീഫ് മാർഷൽ എ കെ സിംഗ് എന്നിവർ പങ്കെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. യോഗത്തിൽ, താഴ്‌വരയിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെ തീവ്രത വർദ്ധിപ്പിക്കാനും യുദ്ധ സജ്ജമായിരിക്കാനും സായുധ സേനയ്ക്ക് രാജ്‌നാഥ് സിംഗ് നിർദ്ദേശം നൽകിയതായി വാർത്താ ഏജൻസി പിടിഐ അറിയിച്ചു.
Keywords:
Recent in National
Must Read
Latest News
In News for a while now..